പൈതൽമല – പാലക്കയംതട്ട് - കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് വിദഗ്ധ റിപ്പോർട്ട് തയ്യാറാക്കാൻ വനം - ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഈ മാസം തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിക്കും. ഇന്ന് (15.09.2021) വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ.എ.കെ.ശശീന്ദ്രൻ, പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ആയിരുന്നു തീരുമാനം. നിർദ്ദിഷ്ട സർക്യൂട്ട് സംബന്ധിച്ച് നേരത്തെ ഞാൻ സമർപ്പിച്ച നിർദ്ദേശങ്ങളെ മുൻനിർത്തിയായിരുന്നു ഈ ഉന്നതതലയോഗം. അടിയന്തര പ്രാധാന്യത്തോടെ ഈ ടൂറിസം സർക്യൂട്ട് വികസിപ്പിക്കാനാണ് തീരുമാനം. സംയുക്ത ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ ഒക്ടോബർ മാസം ആദ്യപകുതിയിൽ തന്നെ മന്ത്രിമാരുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. ഉത്തരമലബാറിന്റെ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള ഈ സർക്യൂട്ടിന്റെ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പിന് വഴിവെക്കുമെന്ന് മന്ത്രിമാരായ ശ്രീ.എ.കെ.ശശീന്ദ്രനും അഡ്വ.പി.എ.മുഹമ്മദ് റിയാസും യോഗത്തിൽ പറഞ്ഞു. പൈതൽമല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങൾ പോലും ഇവിടെയില്ല എന്നും ചൂണ്ടിക്കാണിച്ചു. സ്വാഭാവിക വനത്തിന് ഭംഗം നേരിടാതെ പൈതൽമല നവീകരണം വനംവകുപ്പിന്റെ പൂർണ സഹകരണത്തോടെ വികസിപ്പിക്കാനാണ് സർക്കാറിന്റെ തീരുമാനം. പ്രവേശന സംവിധാനങ്ങൾ, ട്രക്കിംഗ് പാത്ത് വേകൾ, ശുചിമുറികൾ, പാർക്കിങ് സൗകര്യങ്ങൾ, ഇക്കോ ഷോപ്പുകൾ, വാച്ച് ടവർ, വ്യൂ പോയിന്റ് നാമകരണം, കുറിഞ്ഞിപ്പൂക്കൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങൾ തയ്യാറാക്കൽ, ബൈനോക്കുലർ സംവിധാനം, ടൂറിസം റിസോർട്ട് പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങൾ ഉടൻ ഏറ്റെടുത്ത് നടപ്പിലാക്കും. കാരവാൻ പദ്ധതി, ടെന്റുകൾ, ഹട്ടുകൾ, റോപ്പ് വേ എന്നിവ ഉൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട പദ്ധതികൾ സംബന്ധിച്ചും വിദഗ്ധസംഘത്തിന്റെ സന്ദർശനത്തിന് ശേഷം രൂപരേഖ തയ്യാറാക്കാനും ധാരണയായി. കാഞ്ഞിരക്കൊല്ലിയുടെ വികസന സാധ്യതകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും വനംവകുപ്പ് പഠിച്ച് റിപ്പോർട്ട് നൽകുന്നതാണ്. പാലക്കയംതട്ടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കരട് നിർദ്ദേശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. പാലക്കയംതട്ടിലേക്കുള്ള റോഡുകളുടെ നവീകരണം, റെയ്ൻ ഹട്ടുകൾ, കേബിൾ കാർ പദ്ധതി, പ്രവർത്തനരഹിതമായ സോളാർ ലൈറ്റുകൾ മാറ്റിവയ്ക്കൽ, പ്രവേശന കവാടങ്ങളുടെ നിർമാണം, ശുചിമുറികൾ, ടവറുകൾ, അതിർത്തി നിർണയിച്ച് സുരക്ഷാ വേലി സ്ഥാപിക്കൽ, ഹട്ടുകൾ, ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കുഴൽകിണർ നിർമാണം, നടപ്പാത നിർമാണം, പോലീസ് എയ്ഡ് പോസ്റ്റുകൾ തുടങ്ങിയവയുടെ നിർമാണം സംബന്ധിച്ചും യുദ്ധ കാലാടിസ്ഥാനത്തിൽ പരിശോധിച്ച് തീരുമാനങ്ങളെടുത്ത് നടപ്പാക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദ്ദേശം നൽകി. പാലക്കയംതട്ടിലെ സർക്കാർഭൂമി കൈയ്യേറിയത് സംബന്ധിച്ചുള്ള പരാതികൾ അടിയന്തരമായി അന്വേഷിക്കണം എന്ന നിർദ്ദേശവും ഉണ്ടായി. ശ്രീ.വിനോദ്കുമാർ.ഡി.കെ (ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), ശ്രീ.അരുൺ.ആർ.എസ് (ഡയറക്ടർ, ഇക്കോ ടൂറിസം), ശ്രീ.ഇ.സഹീദ് (ടൂറിസം വകുപ്പ് അഡീഷണൽ സെക്രട്ടറി), ശ്രീ.കെ.രൂപേഷ്കുമാർ (സ്റ്റേറ്റ് റോസ്പോൺസിബിൾ ടൂറിസം മിഷൻ കോർഡിനേറ്റർ), ശ്രീ.അനിൽജോസ്.ജെ (കണ്ണൂർ ജില്ലാ ഡെപ്യൂട്ടി കളക്ടർ ), ശ്രീ.ടി.വി.പത്മകുമാർ (ടൂറിസം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി), ശ്രീ.രാജേഷ്.ജി.ആർ (വനം-വന്യജീവി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി), ശ്രീ.പ്രശാന്ത്.ടി.വി (ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ), ശ്രീ.സന്തോഷ് ലാൽ.എ.ആർ (ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ), ശ്രീ.രാജീവ് കാരിയിൽ (ടൂറിസം വകുപ്പ് പ്ലാനിംഗ് ഓഫീസർ) തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login