*സോണി സെബാസ്റ്റ്യനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചുള്ള പ്രചാരണം, പിന്നില്‍ എ ഗ്രൂപ്പിലെ തന്നെ ജില്ലയിലെ പ്രമുഖ നേതാവ് ; പൊലീസ് അന്വേഷണം ആരംഭിച്ചു.* ആലക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഏറ്റവും കൂടുതല്‍ വിവാദവും തര്‍ക്കവും തമ്മില്‍ തല്ലുമുണ്ടായ ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇപ്പോഴും വിഴുപ്പലക്കല്‍ തുടരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായി എ,ഐ ഗ്രൂപ്പുകളാണ് തര്‍ക്കമെങ്കില്‍ ഇപ്പോള്‍ എ ഗ്രൂപ്പിലെ തന്നെ മുതിര്‍ന്ന രണ്ട് നേതാക്കള്‍ തമ്മിലുള്ള പോരാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മോഹവുമായി മുന്നിലുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യനെതിരെ "ജോണ്‍ ജോസഫ്" എന്ന ഫെസ്ബുക്ക് പ്രൊഫൈലില്‍ നിന്നും വ്യാജ പ്രചരണവും ആക്ഷേപ പോസ്റ്റുകളും ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇത്തരത്തില്‍ നവമാധ്യമം ഉപയോഗിച്ച് പ്രചരണം നടത്തിയത്. മാര്‍ച്ച് മൂന്നിനാണ് ആദ്യ പോസ്റ്റ് "അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥി ആയി വരണോ? ഏപ്രിൽ 28നു തലശ്ശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യ പ്രതിയായ കൊപ്ര സംവരണ അഴിമതിയിൽ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥി ആയി വരുന്നത് വളരെ ഏറെ ദോഷം ചയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്?" കൂടെ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസിന്റെ പകര്‍പ്പും കോടതി ഉത്തരവിന്റെ പകര്‍പ്പും ചേര്‍ത്തിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ കൂടി അഡ്വ: സജീവ് ജോസഫ് ഗ്രൂപ്പുകാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 12ന് വീണ്ടും ഈ പ്രൊഫൈല്‍ ഉപയോഗിച്ച് "ഇരിക്കൂർ A ഗ്രൂപ്പിന്റെ സീറ്റ് നഷ്ട്ടപെട്ടു എങ്കിൽ കൊപ്ര അഴിമതി വിജിലൻസ് കേസിലെ പ്രതിയെ തന്നെ സ്ഥാനാർഥി ആക്കണം എന്ന് വാശി പിടിച്ചത് കൊണ്ടല്ലേ?" എന്ന പോസ്റ്റും ചെയ്തിട്ടുണ്ട്. ഇതിനെതിരെ സോണി സെബാസ്റ്റ്യന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ല് നടത്തിയ അന്വേഷണത്തില്‍ "ജോണ്‍ ജോസഫ്" എന്ന പ്രൊഫൈല്‍ ഐഡിയുടെ ഐപി അഡ്രസ്സ് യുഡിഎഫ് ജില്ലാ നേതാവിന്റെ ലാന്റ് ഫോണ്‍ നമ്പറാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ആലക്കോട് പൊലീസ് നേതാവിനെ വിളിച്ച് വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇല്ലാത്തതൊന്നും പ്രചരിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹം പൊലീസിനെ അറിയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ആലക്കോട് പൊലീസ്. എ ഗ്രൂപ്പിലെ തന്നെ പ്രമുഖരായ രണ്ട് നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കലും കുതികാല്‍ വെട്ടുമാണ് ഇതോടെ പുറം ലോകം അറിഞ്ഞത്.
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login