*കണ്ണൂരിൽ ജില്ലാ കളക്ടർ സമാധാന യോഗം വിളിച്ചു*
_Published 08-04-2021 വ്യാഴം_
കണ്ണൂര്‍: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകൻ മൻസൂറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ സമാധാന യോഗം വിളിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നാളെ 11 മണിക്ക് ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കളെല്ലാം പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങണമെന്ന് കളക്ടർ ടിവി സുഭാഷ് ആവശ്യപ്പെട്ടു.
വോട്ടെടുപ്പിന് പിന്നാലെയാണ് കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ 22 കാരൻ മൻസൂറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. കേസിൽ ഒരു സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് നിന്നും വിലാപയാത്രയായി നാട്ടിലേക്കെത്തിച്ച മൃതദേഹം പുല്ലൂക്കര ജുമാ മസ്ജിദിൽ ഖബറടക്കി. കൊലപാതകത്തിൽ രോഷാകുലരായ ലീഗ് പ്രവർത്തകർ പെരിങ്ങത്തൂരിലെ സിപിഎം ഓഫീസുകൾക്ക് തീയിട്ടു.
പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും കീഴ്മാടം, കൊച്ചിയങ്ങാടി കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾക്കും തീയിട്ടു. പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസിലെ പി കൃഷ്ണപിള്ള സ്മാരക മന്ദിരവും തീവെച്ച് നശിപ്പിച്ചു.
മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്.